തലമുടി വളരാൻ ശസ്ത്രക്രിയ; വിദ്യാർത്ഥി മരിച്ചു
തലമുടി വളരാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനായ അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥി മരിച്ചു. മദ്രാസ് മെഡിക്കൽ കോളേജ് വിദ്യാർത്ഥിയായ ചെന്നൈ
സ്വദേശി സന്തോഷ് ആണ് മരിച്ചത്. സന്തോഷിന്റെ ശസ്ത്രക്രിയ നടത്തിയ ഡോക്ചർമാർ ഒളിവിലാണ്. ചെന്നൈയിലെ അഡ്വാൻസ്ഡ് റോബോട്ടിക് ഹെയർ ട്രാൻസ്പ്ലാന്റ് സെന്ററിലാണ് അപകടം. സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് സെന്റർ പൂട്ടി സീൽ ചെയ്തു. സ്ഥലത്തുനിന്ന് ലൈസൻസില്ലാതെ അനധികൃതമായി സൂക്ഷിച്ച മരുന്നുകളും കണ്ടെടുത്തു.
തലയിൽ കഷണ്ടിയുണ്ടായിരുന്നതിനാൽ ഏറെ വിഷമമുണ്ടായിരുന്ന സന്തോഷ് മുടിവെച്ചുപിടിപ്പിക്കാനായി സെന്ററിനെ സമീപിക്കുകയായിരുന്നു. പത്തുമണിക്കൂറുകളോളം നീണ്ടുനിന്ന ശസ്ത്രക്രിയയിൽ ഏകദേശം 1200ഓളം മുടിയിഴകളാണ് പിടിപ്പിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ ഉടൻതന്നെ പനി ബാധിക്കുകയായിരുന്നു. നിലവഷളായതിനെ തുടർന്ന് മരിക്കുകയായിരുന്നെന്നും സന്തോഷിന്റെ അമ്മ പി ജോസ്ബീൻ പറഞ്ഞു.
അഡ്വാൻസ്ഡ് റോബോട്ടിക് ഹെയർ ട്രാൻസ്പ്ളാൻറ് സെന്ററിൽ ശസ്ത്രക്രിയ നടത്തിയത് ഡോക്ടർമാരല്ലെന്നും ഏറെ സങ്കീർണമായ ശസ്ത്രക്രിയ ആരംഭിച്ചയുടൻ അനസ്തേഷ്യസ്റ്റ് സ്ഥലം വിട്ടെന്നും സന്തോഷിൻറെ മാതാപിതാക്കൾ ആരോപിച്ചു. അമ്പതോ അറുപതോ ലക്ഷം രൂപയാണ് ഇവർ ദിനം തോറും സമ്പാദിക്കുന്നതെന്നും പണമുണ്ടാക്കുക എന്നതു മാത്രമാണ് ഇവരുടെ ലക്ഷ്യമെന്നും മാതാപിതാക്കൾ പറഞ്ഞു.
എന്നാൽ ട്രാൻസ്പ്ളാൻറ് സെന്ററിറിന് നൽകിയ ലൈസൻസ് രണ്ടു മാസങ്ങൾക്ക് മുൻപ് അവസാനിച്ചുവെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. ശസ്ത്രക്രിയ നടത്തിയവർ യോഗ്യതയുള്ള ഡോക്ടർമാർ തന്നെയാണെന്നും ഇതിലൊരാൾ ചൈനയിൽ നിന്നുമാണ് മെഡിക്കൽ ഡിഗ്രി സമ്പാദിച്ചതെന്നും അധികൃതർ പറയുന്നുണ്ടെങ്കിലും ഏതെങ്കിലും തരത്തിലുള്ള അത്യാഹിതങ്ങൾ സംഭവിച്ചാൽ അത് പരിഹരിക്കാനാവശ്യമായ സംവിധാനങ്ങളൊന്നും സെന്ററിൽ ഉണ്ടായിരുന്നില്ല.
പുണെ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സെന്ററിന് ഏഴ് നഗരങ്ങളിലായി 17 കേന്ദ്രങ്ങളുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇത്തരം കേന്ദ്രങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി. സെന്ററിൻറെ ഉടമസ്ഥർക്കെതിരെ മെഡിക്കൽ കൗൺസിൽ നോട്ടീസ് അയച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here