ബാർക്കോഴക്കേസിൽ തുടരന്വേഷണം
മുൻ ധനകാര്യമന്ത്രി കെ എം മാണിക്കെതിരെയുള്ള ബാർക്കോഴക്കേസിൽ തുടരന്വേഷണം. ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം വിജിലൻസ് ഡയറക്ടർ ഡോ.ജേക്കബ് തോമസിന് ലഭിച്ചു. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
ആദ്യ അന്വേഷണത്തിൽ വീഴ്ച വന്നിട്ടുണ്ടെന്നാണ് നിയമോപദേശകന്റെ നിരീക്ഷണം. ഇത് കോടതിയ്ക്കും ബോധ്യമായ സാഹചര്യത്തിലാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്. അതിലും പാളിച്ചകൾ സംഭവിച്ചിട്ടുണ്ടെന്നാണ് നിയമോപദേശകന്റെ വിലയിരുത്തൽ. അതിനാൽ ഒരിക്കൽകൂടി തുപടരന്വേഷണമാകാമെന്ന് വിജിലൻസ് ലീഗൽ അഡൈ്വസർ അഡ്വ. സി സി അഗസ്റ്റിൻ ഉപദേശം നൽകി.
ഉപദേശത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ജേക്കബ് തോമസാണ്. വിജിലൻസ് ഡയറക്ടറായി ഇടത് സർക്കാർ ജേക്കബ് തോമസിനെ നിയമിച്ചതോടെ ബാർക്കോഴയിൽ പുനരന്വേഷണമുണ്ടാകുമെന്നതിൽ ഏറെ കുറേ ഉറപ്പായിരുന്നു. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥൻ എസ് പി സുകേശന്റെ നിലപാട് കൂടി കണക്കിലെടുത്തതിന് ശേഷമായിരിക്കുംമ അന്തിമ തീരുമാനം.
വിജിലൻസ് സമർപ്പിച്ച പുനരന്വേഷണ റിപ്പോർട്ടിന്മേൽ കോടതിയിൽ വിചാരണ നടക്കുകയാണ്. എങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് വേണമെങ്കിൽ വീണ്ടും അന്വേഷണം നടത്താൻ കോടതിയെ സമീപിക്കുന്നതിനുള്ള അധികാരം വിജിലൻസ് മാന്വൽ നൽകുന്നുണ്ട്. വിജിലൻസിന് തുടരന്വേഷണത്തിന് അപേക്ഷ നൽകാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here