എം കെ ദാമോദരൻ സ്ഥാനമൊഴിഞ്ഞു
എം കെ ദാമോദരൻ പദവി ഏറ്റെടുക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനത്ത് എം കെ ദാമോദരനെ നിയമിച്ചില്ലെന്ന നിലപാടാണ് സർക്കാർ എടുത്തിരിക്കുന്നത്. എന്നാൽ മുഖ്യമന്ത്രിയുടെ ഉപദേഷ്ടകനാണ് എന്ന നിലയിലാണ് മുഖ്യമന്ത്രിയടക്കം പ്രതികരിച്ചിരുന്നത്.
ഉത്തരവ് ഇറങ്ങിയിരുന്നെങ്കിലും തൽസ്ഥാനം സ്വീകരിച്ചിരുന്നില്ലെന്ന് എം കെ ദാമോദരൻ വ്യക്തമാക്കി. ബി ജെ പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നൽകിയ ഹരജി ഹൈക്കോടതി പരിഗണിക്കവെയാണ് സർക്കാർ നിലപാട് അറിയിച്ചത്.
സർക്കാരിനെതിരായ കേസുകളിൽ ഹാജരായി എന്ന പേരിൽ വിവാദങ്ങൾ തൊടുത്തുവിട്ടതാണ് എം കെ ദാമോദരനെ സ്ഥാനമൊഴിയാൻ പ്രേരിപ്പിച്ചത്. സർക്കാരിന്റെ നിലപാട് മാറ്റവും ഇതിനെ തുടർന്നാണെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.
പ്രതിപക്ഷവും ഭരണ കക്ഷിയായ സിപിഐയുമടക്കം നിയമനത്തിനെതിരെ രംഗത്തെത്തിയ സാഹചര്യത്തിലാണ് സർക്കാർ അദ്ദേഹത്തെ തൽസ്ഥാനത്ത് നിയമിച്ചില്ലെന്ന നിലപാടിലെത്തിയിരിക്കുന്നത്.
കുമ്മനം രാജശേഖരൻ നൽകിയ ഹരജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സ്ഥാനമൊഴിയുന്നകതായി ദാമോദരൻ മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞു കഴിഞ്ഞത്. താൻ ഇതുവരെ മുഖ്യമന്ത്രിയുടെ നിയമോപദേശകൻ എന്ന നിയമന ഉത്തരവ് കൈപ്പറ്റിയിട്ടില്ല. ഇക്കാരണത്താൽ വിവാദങ്ങളിൽ അതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പദവി ഏറ്റെടുത്തിട്ടില്ല എന്ന കാര്യം ഹൈക്കോടതിയെ അറിയിക്കുമെന്നും ദാമോദരൻ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ നിയമോപദേശകൻ സർക്കാരിനെതിരെ കോടതിയിൽ ഹാജരാകുന്നത് പ്രതിപക്ഷം സഭയിൽ ഉന്നയിച്ചിരുന്നു. എന്നാൽ പ്രതിഫലം പറ്റാത്ത പദവിയായതിനാൽ ദാമോദരന് ഏത് കേസിലും ഹാജരാകാമെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചത്.
ദാമോദരൻ ഒരു രൂപ പോലും പണം കൈപറ്റഖുന്നില്ലെന്നും അതിനാൽ അദ്ദേഹത്തിന് കേസുകൾ തെരഞ്ഞെടുക്കാൻ പൂർണ്ണ സ്വാതന്ത്രമുണ്ട് എന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ വിശദീകരണം.
ഇതര സംസ്ഥാന ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിനായി എം.കെ ദാമോദരൻ നേരത്തേ ഹാജരായിരുന്നു. സർ്കകാർ എതിർ കക്ഷിയായ കേസിൽ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് ഹാജരാകുന്നത് ഏറെ വിവാദത്തിലേക്ക് നയിച്ചിരുന്നു. തുടർന്ന് സർക്കാരിനെതിരെയുളള കേസല്ല ഇതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.
കശുവണ്ടി വികസന കോർപ്പറേഷനിലെ അഴിമതിക്കേസിൽ പ്രതിയായ ഐഎൻടിയുസി നേതാവിന് വേണ്ടി ഹാജരായതും വിവാദങ്ങളിലേക്ക് നയിച്ചിരുന്നു. ഇതേ തുടർന്ന് സർക്കാരിനെതിരായ കേസാണ് ഇതെങ്കിൽ അന്വേഷിക്കുമെന്നും നടപടി എടുക്കുമെന്നും കോടിയേരി പറഞ്ഞിരുന്നു. ഓണത്തിന് കശുവണ്ടി ഇറക്കുമതി ചെയ്തതിൽ കശുവണ്ടി കോർപറേഷനിൽ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നുവെന്ന കേസിലാണ് ദാമോദരൻ ഹാജരായത്.
ആ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും പിന്നാലെയാണ് സംസ്ഥാന സർക്കാർ നേരിട്ട് എതിർകക്ഷിയായ ക്വാറി ഉടമകളുമായുളള കേസിൽ ദാമോദരൻ ഹാജരായത്.കണ്ണൂരിലെ രണ്ടു ക്വാറികളും പത്തനംതിട്ടയിലെ ഒരു ക്വാറിയുമാണ് പരിസ്ഥിതി അനുമതി ഇല്ലാത്തതിനെ തുടർന്ന് അടച്ചു പൂട്ടിയത്. ഇതിനെതിരെ ഉടമകൾ നൽകിയ അപ്പീലിലാണ് ഹാജരായത്. നേരത്തേയും ഈ കേസിൽ ദാമോദരൻ ഹാജരായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here