അമാനുഷികനല്ല ഈ കബാലീശ്വരൻ!!
കാത്തിരിപ്പുകൾ അവസാനിപ്പിച്ച് കബാലി തിയേറ്ററിൽ സ്‌ക്രീനിലേക്ക് എത്തിയപ്പോൾ ആർപ്പുവിളിയും ആവേശവും പാലഭിഷേകവുമൊക്കെയായി ആരാധകർ എതിരേറ്റു.ആദ്യ ഷോ കാണാൻ ഉറക്കമിളച്ച് മണിക്കൂറുകൾക്ക് മുന്നേ തിയേറ്ററുകളിലെത്തിയവാരായിരുന്നു ഏറെയും. നെരുപ്പ് ഡാ,കബാലി ഡാ പഞ്ച് ഡയലോഗുകളിൽ സ്വയം മറന്ന് തലൈവരുടെ അവതാരം കാണാൻ കൊതിയോടെ കാത്തിരുന്ന ആരാധകർ പക്ഷേ ചിത്രം കണ്ടിറങ്ങിയതോടെ രണ്ട് തട്ടിലായി.
സ്‌റ്റൈൽമന്നന്റെ സ്ഥിരം മാസ് ലുക്കും ഡയലോഗുകളുമായിരുന്നു ഓരോ ആരാധകന്റെയും കബാലി പ്രതീക്ഷ.’വന്തിട്ടേന്ന് സൊല്ല്,തിരുമ്പിവന്തിട്ടേന്ന് സൊല്ല്’ പോലെയുള്ള അമിട്ട് ഡയലോഗ് പ്രതീക്ഷിച്ച ഭൂരിപക്ഷം രജനീഫാൻസിനെയും നിരാശപ്പെടുത്തിക്കളഞ്ഞു കബാലി. രജനിയുടെ കബാലീശ്വരൻ ഡോൺ തന്നെ. പക്ഷേ കൊലമാസ് അല്ല,റിയലിസ്റ്റിക് ആണ്!!
സെൻസർ ബോർഡിനെ ചീത്തവിളിച്ചും നിരാശ നിറഞ്ഞ പോസ്റ്റുകളിട്ടും തലൈവരുടെ കട്ടഫാൻസ് സോഷ്യൽമീഡിയയിൽ അങ്കം തുടങ്ങിക്കഴിഞ്ഞു.പ്രതീക്ഷകളുടെ അമിതഭാരവുമായി പോയി നിരാശയോടെ മടങ്ങേണ്ടിവന്നതിന്റെ കലിപ്പ് തീർക്കുകയാണ് ഇക്കൂട്ടർ. ഇവർ സെൻസർബോർഡിനെ ചീത്തവിളിക്കുന്നതിന്റെ കാര്യം മറ്റൊന്നുമല്ല. കബാലി കണ്ടശേഷം സെൻസർ ബോർഡ് അംഗങ്ങൾ പ്രതികരിച്ചത് നെരുപ്പ് ഡാ എന്നായിരുന്നു. പ.രഞ്ചിത്ത് ഇന്ത്യയിലെ വിലയുള്ള സംവിധായകനായി മാറുമെന്നും ചില അംഗങ്ങൾ പറഞ്ഞിരുന്നു.
കബാലി നിരാശപ്പെടുത്തിയെന്ന് ഒരുകൂട്ടർ മുറവിളി കൂട്ടുമ്പോഴും ചിത്രം നന്നായെന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല. പതിവ് രജനി ചിത്രങ്ങളെ പോലെ ആക്ഷനിലും പാട്ടിലും മാത്രം ഒതുങ്ങാതെ വേറിട്ടൊരു രജനീകാന്തിനെ കാട്ടിത്തരുന്ന ചിത്രമാണിതെന്ന് ഇവർ പറയുന്നു. ആർപ്പുവിളികളിലും കരഘോഷങ്ങളിലും മാത്രം ഒതുങ്ങുകയല്ല,മനസ്സിൽ ാഴത്തിൽ പതിയുന്ന അഭിനയമുഹൂർത്തങ്ങളും ചിത്രത്തിലുണ്ടെന്നാണ് ഇവരുടെ അഭിപ്രായം.
തമിഴകത്തിന്റെ മാത്രമല്ല ഇന്ത്യയുടെ തന്നെ സൂപ്പർസ്റ്റാറായ രജനീകാന്തിന്റെ വേറിട്ട മുഖമാവും കബാലിയിലെന്ന് സംവിധായകൻ പ.രഞ്ചിത്ത് മുന്നേ പറഞ്ഞത് വെറുതെയല്ലെന്നർഥം.നര കയറിയ താടിയും മുടിയുമൊക്കെയുള്ള ആ സ്റ്റൈൽ തന്നെ റിയലിസ്റ്റികാണ് കബലീശ്വരൻ എന്ന സൂചന നല്കിയിരുന്നു.എന്നാൽ,തലൈവരുടെ ആ റിയലിസ്റ്റിക് അവതാരത്തെ ഉൾക്കൊള്ളാൻ ആരാധകർക്ക് അത്രമേൽ ആയിട്ടില്ല എന്നതാണ് ആദ്യമാദ്യം പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കബാലിയുടെ ബാക്കി വിശേഷങ്ങൾ കാത്തിരുന്ന് കാണാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here