Advertisement

യാത്രികന്റെ തലതല്ലിപ്പൊളിച്ച കേസിൽ സസ്‌പെൻഷനിലായ പോലീസുകാരൻ മാഷ് ദാസിനും പറയാനുണ്ട് ചിലത്

August 9, 2016
Google News 0 minutes Read

കൊല്ലത്ത് ഹെൽമെറ്റ് പരിശോധനയ്ക്കിടെ യാത്രികന്റെ തല തല്ലിപ്പൊട്ടിച്ച സംഭവത്തിൽ വിശദീകരണവുമായി പോലീസുകാരൻ രംഗത്ത്. യാത്രികന്റെ തല വയർലെസ്സ് സെറ്റ് കൊണ്ട് തല്ലിപ്പൊളിച്ചതിന് കഴിഞ്ഞ ദിവസം മധുസൂദനൻ മാഷ് ദാസ് എന്ന പോലീസുകാരനെതിരെ ഐപിസി 326ആം വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. തുടർന്ന് ഇയാളെ സസ്‌പെന്റ് ചെയ്തു.

എന്നാൽ താൻ തെറ്റൊന്നും ചെയ്തില്ലെന്നും താൻ കൂട്ടുകാരനായ പോലീസുകാര നാണെന്നും ഫേസ്ബുക്കിൽ മാഷ് ദാസ് കുറിച്ചു. കഴിഞ്ഞ അഞ്ചാം തീയതി വൈകിട്ട് മുതൽ നിലയ്കാതെ ചിലച്ചു കൊണ്ടിരുന്ന യന്ത്രത്തിന് താൽക്കാലികമായെങ്കിലും വിശ്രമം ലഭിച്ചത് ഇന്നാണ്, എന്ന് തുടങ്ങുന്ന പോസ്റ്റിൽ മാഷ് ദാസ് വികാരനിർഭരനാകുന്നു. സത്യം എന്താണെന്ന് താൻ ഇപ്പോൾ പറയുന്നില്ലെന്നും എത്രമൂടി വെച്ചാലും ഒരിക്കലത് പുറത്ത് വരികതന്നെ ചെയ്യും. അതുവരെ പത്രങ്ങളും ചാനലുകളും മനുഷ്യാവകാശക്കാരും കംപ്ലയിന്റ് അതോറിറ്റിക്കാരും അത് ചികഞ്ഞ്‌കൊണ്ടിരിക്കട്ടെ എന്നും ഇയാൾ പറയുന്നു.

mashdas

മാഷ് ദാസിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം

കഴിഞ്ഞ അഞ്ചാം തീയതി വൈകിട്ട് മുതൽ ഇന്ന് ഉച്ചവരെ നിലയ്കാതെ ചിലച്ചു കൊണ്ടിരുന്ന ഈ യന്ത്രത്തിന് താൽക്കാലികമായെങ്കിലും വിശ്രമം ലഭിച്ചത് ഇന്നാണ്. അരികിൽനിന്നും അകലെനിന്നും വിളിച്ചവരെല്ലാം ഒരേസ്വരത്തിൽ പറഞ്ഞത് ഒന്നുമാത്രം നിന്നിൽ ഒരിക്കലും ഇത്തരമൊരു പ്രവൃത്തി ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന്. എന്താണ് സംഭവിച്ചത് എന്ന് വിശദീകരിച്ചപ്പോൾ എന്റെ കൂട്ടുകാർക്ക് സത്യമെന്താണെന്ന് മനസ്സിലായി ഞാനവർക്ക് ഒരിക്കലും പോലീസുകാരനായ കൂട്ടുകാരനല്ല കൂട്ടുകാരനായ പോലീസുകാരനാണ്.

ഒരുവന്റെ തല തല്ലിപ്പൊളിച്ച് നൂറ് രൂപ സർക്കാർ ഖജനാവിലേയ്ക്ക് മുതൽകൂട്ടാൻ മാത്രം വിഢ്ഢിയല്ല ഞാൻ. ഒരു കുഞ്ഞുമായി വരുന്നവനെ ലോറിയുടെ മറവിൽ നിന്നും ചാടിവീണ് പിടിച്ചാൽ കിട്ടുന്ന നൂറ് രൂപയുടെ പകുതി പോയിട്ട് ഒരു ചില്ലിക്കാശ് എനിക്കൊ എനിക്കൊപ്പമുള്ള ഓഫീസർക്കൊ കിട്ടാൻ പോകുന്നില്ല പ്രത്യേകിച്ച് ഒരവാർഡും ലഭിക്കുകയുമില്ല.

ഒരു ജോലി ചെയ്യുന്നെങ്കിൽ അത് എറ്റവും ഭംഗിയായി ചെയ്യുക അല്ലെങ്കിൽ അത് ചെയ്യാതിരിക്കുക എന്നതാണ് എനിക്കിഷ്ടം ഇനിയും ആരോപണങ്ങളും ആക്രമണങ്ങളുമുണ്ടായേക്കാം. എങ്കിലും ഞങ്ങൾ ജോലി ചെയ്യുക തന്നെ ചെയ്യും അത് വെയിലും മഴയും കാറ്റും ആണെങ്കിൽ പോലും ഒരിക്കലെങ്കിലും ഞങ്ങളുടെ കരുതലും സംരക്ഷണവും അനുഭവിച്ച ഒരാളും ഞങ്ങൾക്കെതിരാവില്ല.

സത്യമെന്താണെന്ന് ഞാനിപ്പോൾ പറയുന്നില്ല എത്രമൂടി വെച്ചാലും ഒരിക്കലത് പുറത്ത് വരികതന്നെ ചെയ്യും അതുവരെ പത്രങ്ങളും ചാനലുകളും മനുഷ്യാവകാശക്കാരും കംപ്ലയിന്റ് അതോറിറ്റിക്കാരും അത് ചികഞ്ഞ്‌കൊണ്ടിരിക്കട്ടെ.

ഞാൻ പത്രം നിർത്തുന്നില്ല ചോറ് പൊതിഞ്ഞ് കൊണ്ട് പോകാൻ എനിക്കത് ആവശ്യമാണ്. പിന്നെ പത്രക്കാരൻ എന്റെ പ്രിയപ്പെട്ട കൂട്ടൂകാരനാണ്. അഞ്ചാം തീയതി വൈകിട്ട് യാത്രക്കാരന്റെ തല തല്ലിപ്പൊളിച്ച പോലീസുകാരന്റെ പേരായി എന്റെ പേരെഴുതിക്കാട്ടുമ്പോൾ എനിക്കെന്തൊ അപകടം സംഭവിച്ചെന്ന് തിരിച്ചറിഞ്ഞ എന്റെ മകൾക്ക് പിന്നെന്നോട് സംസാരിക്കാനായില്ല, കരച്ചിലിനൊടുവിൽ അച്ഛനിന്ന് വരുമൊ എന്ന് മാത്രം അവൾ ചോദിച്ചു.

ഓരോ ദിവസവും ജോലിയ്ക്കായി പോകുംമ്പാഴും തിരികെ വരുംമ്പോഴും എന്റെ വണ്ടിയുടെ വേഗത ഒരിക്കലും കൂടിപ്പോകാതിരിക്കാൻ അതിന്റെ വേഗമാപിനികൾ ക്കുള്ളിൽ കുഞ്ഞിക്കണ്ണുകളുള്ള ഒരു കുറുമ്പ്കാരിയൂടെ ചിത്രം പതിച്ച് വെച്ച ഒരാളാണ് ഞാൻ.

ജനാലകളില്ലാത്ത ഒറ്റമുറിക്കുടിലിൽ എന്റെ മാലാഖക്കുരുന്ന് എന്നെ കാത്തിരിപ്പുണ്ടെന്ന് മറ്റാരെക്കാൾ എനിക്കറിയാം ഞാനും ഒരച്ഛനാണ് അതിലുപരി ഒരു മനുഷ്യനാണ്. സങ്കടം വന്നാൽ കരയുകയും സന്തോഷം വന്നാൽ ചിരിക്കുകയും ചെയ്യുന്ന ഒരു സാധാരണ മനുഷ്യൻ അത് കഴിഞ്ഞെ പോലീസുകാരനാവുന്നുള്ളു. എന്നെ മറ്റാരെക്കാൾ തിരിച്ചറിയുന്ന എനിക്കൊപ്പം നിന്ന എന്റെ പ്രിയപ്പെട്ട കൂട്ടുക്കാർക്ക് സ്‌നേഹപൂർവ്വം
ഞാൻ

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here