മാതാപിതാക്കളും കൂടപ്പിറപ്പും ഇല്ല, കരള്‍ പിടയുന്ന വേദനയോടെ സാബിര്‍ പുതിയ വീട്ടിലേക്ക്
സുമനസുകള്‍ കുരുണയുടെ കൂടൊരുക്കി, വീട് തകര്‍ന്ന് കുടുംബം നഷ്ടപ്പെട്ട ഇനി സാബിറിന് സ്വന്തം വീട്. സന്നദ്ധ പ്രവര്‍ത്തകരും വിവിധ സ്ഥാപനങ്ങളും വ്യക്തികളും നല്‍കിയ സംഭാവനകള്‍ സ്വരുക്കൂട്ടിയാണ് ഈ വീട് നിര്‍മ്മിച്ചത്. സമൂഹത്തില്‍ ഇന്നും വറ്റിയിട്ടില്ലാത്ത നന്മയുടെ സ്മാരകായിരിക്കും ഈ വീട് ഇനി എക്കാലവും
രണ്ട് കൊല്ലം മുമ്പ് ഒരു ആഗസ്റ്റ് മാസത്തില്‍ കനത്ത മഴയിലാണ് സാബിറിന്റെ വീട് തകര്‍ന്നത്. അന്ന് സ്വന്തം വീടിനൊപ്പം സാബിറിന് എന്നന്നേയ്ക്കുമായി നഷ്ടപ്പെട്ടത് സ്വന്തം മാതാപിതാക്കളേയും സഹോദരിയേയുമായിരുന്നു. കെട്ടിടം ചെരിയുന്ന സമയത്ത് വീടിന്റെ മുകള്‍നിലയിലായിരുന്ന സാബിര്‍ സമീപ കെട്ടിടത്തിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.
പ്രവാസിയായിരുന്ന സാബിറിന്റെ അച്ഛന്‍ ഷാജഹാന്‍ പലകാലങ്ങളിലായി നിര്‍മ്മിച്ച മൂന്നു നില കെട്ടിടമാണ് ഒരു സുപ്രഭാതത്തില്‍ ഒരു കുടുംബത്തിന്റെ മുഴുവന്‍ ജീവനെടുത്ത് തകര്‍ന്നടിഞ്ഞത്. തകര്‍ന്ന വീട് അത് പോലെ തന്നെ പുനര്‍നിര്‍മ്മിക്കണമെന്നായിരുന്നു സാബിറിന്റെ ആഗ്രഹം. അന്‍വ്ര സാദത്ത് എംഎല്‍എയും സാബിര്‍ ഭവന നിര്‍മ്മാണ സമിതിയും നാട്ടുകാരും സാബിറിന്റെ ഈ ആഗ്രഹത്തെ മനസാ സ്വീകരിച്ച് മുന്നിട്ടിറങ്ങുകയായിരുന്നു. 20 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ വീട് ഇവര്‍ നിര്‍മ്മിച്ചത്. 1300 സ്ക്വയര്‍ ഫീറ്റാണ് കെട്ടിടത്തിന്റെ വിസ്തൃതി. നെടുമ്പാശ്ശേരി സ്വദേശി അരുണ്‍ ഗോപിയാണ് വീട് രൂപകല്‍പന ചെയ്തത്.
ഇന്ന് വൈകിട്ട് കുന്നത്തേരി കവലയില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് അന്‍വര്‍ സാദത്ത് എംഎല്‍എ താക്കോല്‍ സാബിറിന് കൈമാറും.
ഇപ്പോള്‍ പ്ലസ്ടു പൂര്‍ത്തിയാക്കിയ സാബിര്‍ പിതാവിന്റെ സഹോദരന്റെ വീട്ടിലും ഉമ്മയുടെ വീട്ടിലുമായാണ് ഇക്കഴിഞ്ഞ രണ്ട് കൊല്ലം കഴിഞ്ഞത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here