ഔട്ട്‌ലുക്ക് മാഗസിന്റെ മികച്ച എംഎൽഎ തോമസ് ഐസക്
ഇരുപതോളം വ്യത്യസ്തമേഖലകളിൽ നിന്ന് നവമാധ്യമങ്ങളിലെ ഇടപെടലുകളിൽ മാതൃക സൃഷ്ടിക്കുന്നവർക്ക് ഓട്ട്‌ലുക്ക് മാഗസിൻ നൽകുന്ന സോഷ്യൽ മീഡിയാ അവാർഡ് ധനമന്ത്രി ഡോ ടിഎംതോമസ് ഐസകിന്.
ഏറ്റവും മികച്ച എംഎൽഎ എന്ന പുരസ്‌കാരത്തിനാണ് അദ്ദേഹം അർഹനായത്. ഉപദേശ പ്രസംഗങ്ങളെക്കാൾ തന്റെ ദൈനംദിന ജീവിതം സംവേദിക്കാൻ ഉപയോഗിക്കുന്നു, അനുഭവങ്ങൾക്കും വ്യക്തികൾക്കും ഇടം നൽകുന്നു. അങ്ങനെ നവമാധ്യമങ്ങളിലെ ഒരു കഥാകാരൻ ആയി മാറുന്നു’ എന്നാണ് അവാർഡ് ദാന ചടങ്ങിൽ തോമസ് ഐസകിനെ പരിചയപ്പെടുത്തിയത്. എംപി ശശിതരൂരാണ് ജൂറി ചെയർമാൻ. പരിപാടിയിൽ പങ്കെടുത്തതിന്റെ അനുഭവവും മന്ത്രി ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.
തന്റെ എഫ് ബി പോസ്റ്റുകൾ മലയാളത്തിലാണ് എഴുതാറ് . അതുകൊണ്ട് മലയാളികൾക്കപ്പുറം അവയ്ക്ക് വായനയുണ്ടെന്ന് താൻ കരുതിയിട്ടില്ല. അതുകൊണ്ടുതന്നെ അവാർഡ് അവിചാരിതമായെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
പോസ്റ്റിന്റെ പൂർണ്ണ രൂപം
എന്റെ എഫ് ബി പോസ്റ്റുകൾ മലയാളത്തിലാണ് എഴുതാറ് . അതുകൊണ്ട് മലയാളികൾക്കപ്പുറം അവയ്ക്ക് വായനയുണ്ടെന്ന് ഞാൻ കരുതിയിട്ടില്ല . അതിനാൽ സോഷ്യൽ മീഡിയയിലെ ഏറ്റവും നല്ല എം എൽ എ എന്ന നിലയിൽ ഔട്ട്‌ലുക്ക് മാഗസിൻ എന്നെ തെരഞ്ഞെടുത്തത് അവിചാരിതമായിട്ടായിരുന്നു. ഇരുപതിൽ പരം വ്യത്യസ്ത മേഖലകളിൽ നിന്ന് സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലിന് മാതൃക സൃഷ്ടിച്ചവരെ കണ്ടെത്തി അംഗീകരിക്കുന്നതായിരുന്നു ഔട്ട്‌ലുക്ക് സോഷ്യൽ മീഡിയ അവാർഡ്. ഒരു പക്ഷെ എന്റെ അംഗീകാരത്തിന് കാരണം ജൂറികളിൽ രണ്ടുപേർ മലയാളികൾ ആയിരുന്നതായിരിക്കും . ജൂറി ചെയർമാൻ ശശി തരൂരും ഔട്ട്‌ലുക്ക് എഡിറ്റർ രാജേഷ് പിള്ളയും .
പ്രശസ്തരുടെ ഒരു നീണ്ട നിരയുണ്ടായിരുന്നു. കേന്ദ്രമന്ത്രിമാരിൽനിന്ന് സുഷമ സ്വരാജ്, മുഖ്യമന്ത്രിമാർ,സംസ്ഥാന മന്ത്രിമാർ എന്നിവരിൽ നിന്നും അരവിന്ദ് കേജരിവാൾ,ചലച്ചിത്ര മേഖലയിൽ നിന്നും അമിതാഭ്ബച്ചൻ, സ്‌പോർട്‌സിൽ നിന്നും സൈന നേഹ് വാൾ എന്നിങ്ങനെ.ബച്ചനും മറ്റുള്ളവരും ഉള്ളത് കൊണ്ട് ആവാം ക്ഷണിക്കപെട്ട ചെറുസദസ്സേ ഉണ്ടായിരുന്നുള്ളൂ . ഇവർക്ക് മുന്നിലായിരുന്നു അവാർഡ് ദാനം . എനിക്കുള്ള അവാർഡ് അദ്വാനിജിയാണ് സമ്മാനിച്ചത് . അവാർഡ് ദാനത്തിന് മുന്നേ ഒരു ചെറു സംവാദം നടന്നു . നയിച്ചത് ശശി തരൂർ , വേദിയിലും സദസ്സിലും ഉള്ളവർക്ക് അദ്ദേഹത്തിൻറെ സംഭാഷണം ഏറെ വിജ്ഞാനപ്രദവും കൗതുകകരവുമായിരുന്നു . ഏതായാലും എന്നെ കുറിച്ചുള്ള വിശേഷണം ‘ ഉപദേശ പ്രസംഗങ്ങളെക്കാൾ തൻറെ ദൈനംദിന ജീവിതം സംവേദിക്കാൻ ഉപയോഗിക്കുന്നു ,അനുഭവങ്ങൾക്കും വ്യക്തികൾക്കും ഇടം കൊടുക്കുന്നു . അങ്ങനെ നവമാധ്യമങ്ങളിലെ ഒരു കഥാകാരൻ ആയി മാറുന്നു’ എന്നതായിരുന്നു
t m thomas isaac awarded for best minister by outluk magazine.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here