Advertisement

ഒൻപതു വയസ്സുള്ള ഇന്ത്യൻ ബാലൻ മരിക്കുന്നതിന് മുൻപ് അമേരിക്കയിൽ പോലീസ്സായി

October 28, 2016
Google News 3 minutes Read

പാർത്ഥ പട്ടേൽ ഒരാഗ്രഹം മാത്രം തന്റെ കുഞ്ഞു മനസ്സിൽ സൂക്ഷിച്ചിരുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥനാകണം. ഒൻപതു വയസ്സ്, നാലാം ക്ലാസ്സിൽ പഠിക്കുന്നു. ഏതൊരു ബാലനെയും പോലെ ഒരു ആഗ്രഹം ! എങ്ങനെ നടക്കാനാണ് … ? പക്ഷെ പാർത്ഥ അത് നേടി ; ഒൻപതാം വയസ്സിൽ തന്നെ! സംശയിക്കണ്ട ശരിക്കും ആയി. ന്യൂജേര്‍സി പൊലീസ് ഉന്നത ഉദ്യോഗസ്ഥർ പോലും നാലാം ക്ലാസ്സുകാരൻ ഓഫിസർക്കു മുന്നിൽ സലൂട്ട് ചെയ്തു അറ്റൻഷൻ ആയി. ഇതൊക്കെയായിട്ട് എല്ലാവരെയും സന്തോഷിപ്പിച്ചിട്ട് അവനങ്ങു പോയി … ക്യാന്‍സര്‍ രോഗത്തിനോട് നിരന്തരം പോരാടി ഒരു പുഞ്ചിരിയോടെ അവൻ മരണത്തെ വരിച്ചു.

പാർത്ഥ എന്ന ബാലനെ അടയാളപ്പെടുത്തേണ്ടത് ആത്മവിശ്വാസത്തിന്റെ ആൾരൂപമായാണ്… മരണം വന്നു വിളിച്ചപ്പോൾ ഒന്ന് കാത്തു നിൽക്കാൻ ആവശ്യപ്പെട്ട്, തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹവും നടത്തിയിട്ട് അവനങ്ങു പോയി… കാത്തു നിന്ന മരണത്തെയും കൂട്ടി അവനങ്ങു പോയി !

അമേരിക്കയിലെ ന്യൂജേര്‍സിയില്‍ താമസമാക്കിയ ഗുജറാത്തി ദമ്പതികളുടെ മകനാണ് പാർത്ഥ പട്ടേൽ. 2014 മുതല്‍ അസ്ഥികളെ ബാധിക്കുന്ന ഗുരുതരമായ ക്യാന്‍സര്‍ രോഗത്തിന് അടിമയായിരുന്നു..! മരണം ഉറപ്പ് … ഏറിയാൽ ദിവസങ്ങൾ…

പാലിയേറ്റിവ് കെയർ സന്ദർശിച്ച ഒരു മാധ്യമ പ്രവർത്തകനാണ് പാർത്ഥയുടെ ആഗ്രഹം അറിഞ്ഞത്. അസ്ഥികൾക്ക് ബലം ക്ഷയിച്ച് ഒന്ന് കളിക്കാൻ പോലുമാകാതെ അവനപ്പോഴേക്കും വീൽചെയറിൽ ആയിക്കഴിഞ്ഞിരുന്നു. തന്‍റെ ആഗ്രഹം പാര്‍ഥ റിപ്പോര്‍ട്ടറോടും, ആശുപത്രി സ്റ്റാഫിനോടും പറഞ്ഞിരുന്നു. ന്യൂസ് റിപ്പോര്‍ട്ടര്‍ വഴി പാര്‍ഥയുടെ ആഗ്രഹം ന്യൂജേര്‍സി പൊലീസ് മേധാവി അഡ്രിൻ അറിഞ്ഞു. അദ്ദേഹം മുന്‍കൈയെടുത്തതോടെ കാര്യങ്ങൾ ശരവേഗതയിൽ ആയി. ഉന്നതതല അനുമതിയും, ഡോക്ടര്‍മാരുടെ അനുവാദവും കിട്ടി. അദ്ദേഹത്തിന് ന്യൂ ജേര്‍സിയിലെ മുഴുവന്‍ ജനങ്ങളുടെയും പിന്തുണ ഇക്കാര്യത്തില്‍ ലഭിച്ചു.! കുഞ്ഞു പാർത്ഥ ‘ന്യൂജേര്‍സി പൊലീസ് ഉദ്യോഗസ്ഥനായി!’

parth-patel-24

ന്യൂജേര്‍സി പൊലീസ് യൂണിഫോം ധരിപ്പിച്ച് പാർത്ഥ ‘ഡ്യൂട്ടി’ക്കിറങ്ങി. നൂറോളം പൊലീസ് ഉദ്യോഗസ്ഥരും, കുതിര പട്ടാളവും, ഫയര്‍ ഫയിറ്റിംഗ് വിഭാഗവും , മെഡിക്കല്‍ ടീമും പാർത്ഥയ്ക്കായി തയാറായി. ഒക്ടോബര്‍ 19 ബുധനാഴ്ച രാവിലെ നെല്‍സന്‍ അവന്യൂവിലുള്ള പാര്‍ഥയുടെ വീടിനുമുന്നില്‍ മുഴുവൻ സന്നാഹവും ഉത്തരവ് കാത്ത് അണിനിരന്നു. ‘ഓഫീസർ പാർത്ഥ’ തുറന്ന കാറിൽ വീട്ടില്‍ നിന്നും നോര്‍ത്ത് സ്ട്രീറ്റിലുള്ള സ്‌കൂള്‍ വരെ 7 കി.മീറ്റര്‍ ദൂരം വരെ യാത്ര ചെയ്ത് പരേഡും സ്വീകരിച്ചു.

അച്ഛനും അമ്മയും സഹോദരിയും കുട്ടിക്ക് ഒപ്പം ഉണ്ടായിരുന്നു. വഴിയിലുടനീളം ഒരു നാട് മുഴുവൻ ജനങ്ങളും, കുട്ടികളും പാര്‍ഥക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ തടിച്ചു കൂടിയിരുന്നു. കുട്ടികള്‍ ഉച്ചത്തില്‍ ലെറ്റസ് ഗോ പാർത്ഥ – Let’s Go Parth – എന്നുച്ചത്തില്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു… മുദ്രാവാക്യം വിളികളിൽ ഏറെയും കണ്ണീര് വീണു കുതിർന്നു… ഉമിനീര് വന്നു നിറഞ്ഞു കണ്ഠങ്ങൾ ഏറെയും പതറിപ്പോയി. അവനെ ഒരിക്കലും കണ്ടിട്ടില്ലാത്തവരും അവന്റെ ബന്ധുക്കളല്ലാത്തവരും വാ വിട്ടു അവനറിയാതെ നിലവിളിച്ചു…

അവനനുഭവിച്ച വേദന … അസ്ഥികൾ നുറുങ്ങുമ്പോൾ ആ കുഞ്ഞു മനസ്സ് ….

” ഏറിയ സമയവും വേദന താങ്ങാനാകാതെ ബുദ്ധിമുട്ടിയിരുന്ന അവന്‍ നാളുകള്‍ക്കു ശേഷം മനസ്സു തുറന്നു ചിരിച്ചത് ഞങ്ങള്‍ കണ്ടു… ഈ ദിവസം ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ടതാണ്‌.” പാർത്ഥയുടെ സഹോദരി ഹിലേരിയുടെ വാക്കുകള്‍ കേട്ട് ജനം വിതുമ്പലടക്കാനാവാതെ വിങ്ങിപ്പൊട്ടി. സ്കൂളില്‍ അദ്ധ്യാപകരും , വിദ്യാര്‍ഥികളും നിറകണ്ണുകളോടെയാണ് ‘ഓഫിസർ പാർത്ഥയെ’ സ്കൂളിലേക്ക് എതിരേറ്റത്…!

ഒക്ടോബർ 19 ബുധൻ അവസാനിച്ചത് പാർത്ഥയുടെ ചിരിയും സന്തോഷവും സമ്മാനിച്ച മധുര ഓർമ്മകളിൽ ആണ്… ഒരു നൊമ്പരം എവിടെയോ ഉണ്ടെങ്കിൽ പോലും…

ഒക്ടോബർ 22 ശനി … മൂന്നാം പകൽ … അന്ന് ന്യൂ ജേഴ്‌സി അറിഞ്ഞു അവൻ പോയി എന്ന വാർത്ത ! തന്റെ കുഞ്ഞു മനസിലെ ഒരാഗ്രഹം നിറവേറ്റാനായി മരണത്തെ കാത്ത് നിർത്തിച്ച മനസിന്റെ ധീരത അന്ന് ഓർമയായി… പാർത്ഥ മരിച്ചു.

ഒടുവിൽ അവന്റെ അന്ത്യ യാത്രയും വീരോചിതമായി… മണിക്കൂറുകൾക്കു മുൻപ് അവന്റെ ആഗ്രഹ പൂർത്തീകരണത്തിന് വേണ്ടി തയ്യാറാക്കിയ മുഴുവൻ സേനാ സന്നാഹവും ഒരിക്കൽ കൂടി അവന്റെ വീട്ടു മുറ്റത്തെത്തി. അവൻ രണ്ടു ദിവസം മുൻപ് സഞ്ചരിച്ച കാർ ഒരു സ്മാരകം പോലെ പോലീസ് സൂക്ഷിച്ച് അവിടെയെത്തിച്ചു.

നാടും നഗരവും അവന്റെ അന്ത്യ യാത്രയ്ക്കായി മിഴി നനച്ചു … രാജ്യത്തിന്റെ കൂറ്റൻ പതാക താഴ്ന്ന് പാതയിൽ അവനെ തഴുകി…
അവന്റെ ജീവിത കഥ നിരാശയിലേക്കു മാത്രം കണ്ണും നട്ടിരിക്കുന്ന അനേകം പേർക്ക് ഒരു പ്രകാശമാണ് !

parth-patel-1-24

Parth battling cancer from Jersey City died on Saturday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here