ശശികല വിശദീകരണം നൽകി; വിദ്യാർത്ഥികൾ പ്രതിഷേധ സമരം അവസാനിപ്പിച്ചു

ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികല പഠിപ്പിക്കേണ്ട എന്ന് ആവശ്യപ്പെട്ട് വല്ലപ്പുഴയിലെ വിദ്യാർത്ഥികൾ നടത്തിയിരുന്ന പ്രതിഷേധ സമരം ഒത്തുതീർപ്പായി.
മുസ്ലീം ഭൂരിപക്ഷമുള്ള വല്ലപ്പുഴ പ്രദേശത്തെ പാക്കിസ്ഥാനോട് ഉപമിച്ച ശശികലയെ സ്കൂളിൽനിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ സമരമാണ് അധികൃതരുടെയും വിവിധ പാർട്ടികളുടെയും ഇടപെടലിനെ തുടർന്ന് പിൻവലിച്ചത്. പ്രശ്നം സങ്കീർണ്ണമാകുന്നതിനെ തുടർന്ന് വിളിച്ച സർവ്വകക്ഷി യോഗത്തിലാണ് സമരം ഒത്തുതീർപ്പാക്കിയത്.
യോഗത്തിൽ വിശദീകരണം നൽകാൻ ശശികല തയ്യാറായതോടെയാണ് പ്രശ്നം പരിഹരിക്കപ്പെട്ടത്. താൻ മുസ്ലിം വിരുദ്ധയല്ലെന്നും മുസ്ലിംങ്ങൾ നല്ലവരാണെന്നും വല്ലപ്പുഴ പാക്കിസ്ഥനാണെന്നു പറഞ്ഞത് നല്ല അർത്ഥത്തിലാണെന്നും അവർ വിശദീകരണത്തിൽ പറഞ്ഞു. മതവിദ്വേഷം വളർത്തുന്നരീതിയിൽ പ്രസംഗിക്കുന്നുവെന്നാരോപിച്ച് ശശികലയ്ക്കെതിരെ വല്ലപ്പുഴയിലെ നാട്ടുകാർ രംഗത്തെത്തിയിരുന്നു.
കെ.പി ശശികലക്കെതിരെ വിദ്വേഷ പ്രസംഗത്തിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതോടെയാണ് പ്രതിഷേധം തുടങ്ങിയത്. വല്ലപ്പുഴ കേന്ദ്രീകരിച്ച് വിവിധ രാഷ്ട്രീയപാർട്ടികൾ സംയുക്തമായി രൂപീകരിച്ച ജനകീയ പ്രതികരണവേദിയുടെ നേതൃത്വത്തിൽ ശശികലയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം ശക്തമാക്കുകയും ചെയ്തിരുന്നു. സ്കൂളിൽനിന്ന് ശശികലയെ പുറത്താക്കണമെന്ന ആവശ്യവും ഉയർന്നിരുന്നു. തുടർന്നാണ് വിദ്യാർത്ഥികൾ രംഗത്തെത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here