ക്വാറികള്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കാന്‍ പാരിസ്ഥിതികാനുമതി വേണം- സുപ്രീം കോടതി
അഞ്ച് ഹെക്ടറില്‍ താഴെയുള്ള ക്വാറികള്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കാന്‍ പാരിസ്ഥിതികാനുമതി വേണമെന്ന് സുപ്രീംകോടതി വിധി. പരിസ്ഥിതി സംരക്ഷിക്കാൻ സംസ്ഥാന സർക്കാറിന് ബാധ്യതയുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. ഇത് സംബന്ധിച്ച ക്വാറി ഉടമകളുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. എല്ലാ ക്വാറികള്‍ക്കും പാരിസ്ഥിതികാനുമതി നിര്‍ബന്ധമാണെന്ന ഹൈകോടതി വിധിക്കെതിരായ ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് കോടതി ക്വാറി ഉടമകളുടെ ഹര്‍ജി തള്ളിയത്.
കഴിഞ്ഞദിവസം കേസ് പരിഗണിച്ച കോടതി സംസ്ഥാന സർക്കാറിനെ രൂക്ഷഭാഷയിൽ വിമർശിച്ചിരുന്നു. കേരളത്തില്‍ അനുമതി നല്‍കിയാല്‍ നാളെ ഹരിയാനയും ഉത്തര്‍പ്രദേശുമെല്ലാം ക്വാറികള്‍ക്കനുകൂലമായ നിലപാടെടുത്തേക്കാമെന്നും ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകൂര്‍ അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു.
അഞ്ച് ഹെക്ടറില്‍ താഴെയുള്ള ക്വാറികള്‍ക്കുള്‍പ്പെടെ പ്രവര്‍ത്തിക്കാന്‍ പാരിസ്ഥിതികാനുമതി നിര്‍ബന്ധമെന്നായിരുന്നു ഹൈകോടതി വിധി. നിയമലംഘനം നടത്തി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഹൈകോടതി വിധിച്ചിരുന്നു. ഇതിനെതിരെയാണ് ഇവർ സുപ്രീംകോടതിയെ സമീപിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here