മകളുടെ മരണം രാഷ്ട്രീയമായി മുതലെടുത്ത് ബിജെപി നേതാവായ അമ്മ
വാഹനാപകടത്തില്‍ മരിച്ച കൗണ്‍സിലറായ മകളുടെ പേരില്‍ വോട്ട് അഭ്യര്‍ത്ഥിച്ച് അമ്മ. അന്തരിച്ച മകളെ പ്രചരണായുധമായി തെരഞ്ഞെടുപ്പ് ഗോദയിലുള്ളത് അകാലത്തില്‍ പൊലിഞ്ഞ പെണ്‍കുട്ടിയുടെ അമ്മ തന്നെയാണ്. കൊല്ലം തേവള്ളിയിലാണ് സംഭവം. കൊല്ലത്ത് മരിച്ച യുവ കൗണ്‍സിലറായിരുന്ന കോകിലയുടെ അമ്മ ബി. ഷൈലജയാണ് മരിച്ചുപോയ മകളുടെ പേരില്‍ വോട്ടഭ്യര്‍ത്ഥിച്ചുള്ള കത്തുമായി പ്രചരണ രംഗത്ത് വോട്ടുപിടിക്കാന്‍ എത്തിയിരിക്കുന്നത്. ഇന്നാണ് ഇവിടെ ഇലക്ഷന്‍ നടക്കുന്നത്.
‘ നിങ്ങളെ സേവിക്കാന്‍ എനിക്ക് കിട്ടിയ അവസരം പൂര്‍ത്തീകരിക്കാന്‍ കാലം അനുവദിച്ചില്ല. എന്നെയും അച്ഛനെയും നഷ്ടപ്പെട്ട എന്റെ അമ്മ ജനവിധി തേടി നിങ്ങളുടെ മുന്നിലെത്തുമ്പോള്‍ വിജയിപ്പിക്കണം. എന്റെ ഈ മോഹം അങ്കിളും ആന്റിയും ചേച്ചിമാരും ചേട്ടന്മാരും സാധിച്ചുതരുമെന്ന പ്രതീക്ഷയോടെ നിര്‍ത്തുന്നു ഇനി ഒരു ആഗ്രഹവുമായി വരില്ലെന്നും അമ്മയ്ക്ക് വോട്ട് ചെയ്യണമെ’ന്നാണ് തിരഞ്ഞെടുപ്പ് നോട്ടീസിലുള്ളത്.
കോകിലയുടെ മരണത്തെത്തുടര്‍ന്ന് അവിടെ നടക്കുന്ന ഉപതിരഞ്ഞെടുപ്പാണ് ഇത്. സഹതാപം വോട്ടാക്കി മാറ്റാനുള്ള ഈ നടപടിയെ വിമര്‍ശിച്ച് കൊണ്ട് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാണ്. സെപ്തംബര്‍ മാസത്തിലാണ് വാഹനാപകടത്തില്‍ കോകില മരണമടയുന്നത്. അപകടത്തില്‍ കോകിലയുടെ അച്ഛനും മരണമടഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here