ബാംഗളൂരുവിലെ എടിഎമ്മില്‍ മലയാളി സ്ത്രീയെ വെട്ടിപരിക്കേല്‍പിച്ച പ്രതി പിടിയില്‍
മൂന്ന് വര്‍ഷം മുമ്പ് ബാംഗളൂരുവില്‍ ഉദ്യോഗസ്ഥയെ എടിഎമ്മിനുള്ളില്‍ മാരകമായി വെട്ടി പരിക്കേല്‍പിച്ച പ്രതി പിടിയില്‍. മലയാളിയായ ജ്യോതി ഉദയെ വെട്ടിപരിക്കേല്‍പിച്ച മധുകര്‍ റെഡ്ഡിയാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്.
2013നവംബര്‍19നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പുലര്‍ച്ചെ എടിഎമ്മില്‍ പണം എടുക്കാന്‍ കയറിയ ജ്യോതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി പണം അപഹരിക്കാന്‍ മധുകര്‍ ശ്രമിച്ചു. എന്നാല്‍ വഴങ്ങാതിരുന്ന ജ്യോതിയെ ഇയാള്‍ മാരകമായി വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. വെട്ട് കൊണ്ട് ബോധരഹിതയായി എടിഎമ്മിനുള്ളില്‍ കിടന്ന ജ്യോതി ചോരവാര്‍ന്ന് അത്യാസന്ന നിലയിലായിരുന്നു. നിരവധി ശസ്ത്രക്രിയകള്‍ക്ക് ശേഷമാണ് ജ്യോതി ജീവിതത്തിലേക്ക് മടങ്ങി വന്നത്. കൃത്യത്തിന് ശേഷം എടിഎമ്മിന്റെ ഷട്ടര്‍ താഴ്ത്തിയതിനാല്‍ സംഭവം പുറം ലോകം അറിയാന്‍ വൈകിയിരുന്നു. ചോര ഒഴുകി പുറത്തേക്ക് വന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നുള്ള തെരച്ചിലിന് ഒടുവിലാണ് ജ്യോതിയെ കണ്ടെത്തിയത്.
ആന്ധ്രാ പ്രദേശില്‍ നിന്നാണ് പ്രതി പിടിയിലായിരിക്കുന്നത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാളെന്നും സൂചനയുണ്ട്. ബെംഗളൂരൂ പോലീസ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here