മംഗളം വാര്‍ത്തകളെ അശ്ലീലവത്കരിച്ചു: ശശികുമാര്‍
കഴിഞ്ഞ ദിവസം മന്ത്രിയുടെ ഫോണ്‍സംഭാഷണം പുറത്ത് വിട്ട ചാനലിന്റെ പ്രവൃത്തി മാധ്യമങ്ങളുടെ അധികാരത്തെ ദുരുപയോഗം ചെയ്യലാണെന്ന് മുതിര്‍ന്ന പ്രവര്‍ത്തകന്‍ ശശികുമാര്‍. ചാനലിന്റെ പേരെടുത്ത് പറയാതെ ഫെയ്സ് ബുക്കിലൂടെയാണ് ശശികുമാര്‍ വിമ്രശനവുമായി എത്തിയത്.
ഒരാളെ വ്യക്തിഹത്യ ചെയ്യാന്‍ വേണ്ടി മാത്രമുള്ള ശ്രമമാണിതെന്നും അദ്ദേഹം പോസ്റ്റില്‍ കുറിക്കുന്നു. പൊതുപ്രവര്‍ത്തകന്റെ യശസ്സിന് കോട്ടം വരുത്താനായി ഇത്തരം ഹണി ട്രാപ്പ് ജേണലിസം ന്യായീകരിക്കാനാവില്ല. ആ മാധ്യമത്തിന് മാധ്യമ ധര്‍മ്മം അവകാശപ്പെടാനോ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാനോ സാധിക്കുകയില്ലെന്നും ശശികുമാര്‍ പറയുന്നു.
വാര്‍ത്തയെ കുറിച്ച് യാതോരു സ്ഥിരീകരണവും നല്‍കാന്‍ മാധ്യമത്തിന് കഴിയുന്നില്ല. മാത്രമല്ല എഡിറ്റ് ചെയ്താണ് അത് ടെലികാസ്റ്റ് ചെയ്തത്. മറു വശത്തുള്ളത് സ്ത്രീയാണോ എന്ന് വരെ ഉറപ്പിക്കാനാവില്ല. ഉഭയസമ്മതപ്രകാരമുള്ള സംസാരമായിരുന്നോ എന്നും വ്യക്തമല്ല. ഒരാളുടെ ഭാഗം മാത്രം അടര്‍ത്തിയെടുത്ത് കേള്‍പ്പിച്ചത് അധാര്‍മ്മികവും മാധ്യമപ്രവര്‍ത്തനത്തിന്റെ വിശ്വാസ്യതയെ തന്നെ തകര്‍ക്കുന്നതാണ്. ആരാണ് റെക്കോര്‍ഡ് ചെയ്തതെന്നും വ്യക്തമല്ല. വാര്‍ത്തകളെ അശ്ലീലവത്കരിക്കുകയാണ് ചാനല്‍ ചെയ്തതെന്നും ശശികുമാര്‍ ആരോപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here