കരിപ്പൂരിൽ വൻ സ്വർണ്ണ വേട്ട
കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി 3.2 കിലോഗ്രാം സ്വർണ്ണവും 33 ലക്ഷം രൂപയുടെ വിദേശ കറൻസിയും കസ്റ്റംസ് പിടികൂടി. കെ.പി മിദ്‌ലജ് എന്ന 24 കാരനാണ് സ്വർണ്ണവുമായി കസ്റ്റംസിന്റെ പിടിയിലായത്. കിനാലൂർ സ്വദേശിയാണ് ഇയാൾ. വിമാനത്താവളത്തിന്റെ എക്‌സിറ്റ് ഗെയിറ്റിൽ നിന്നാണ് സ്വർണ്ണം പടികൂടിയത്.
ബാഗ് പരിശോധിച്ചപ്പോൾ കണ്ടെത്തിയ ഹൈ പ്രഷർ കാർ വാഷ് പമ്പിന് അസാധാരണമായ ഭാരം അനുഭവപ്പെട്ടതിനെ തുടർന്നാണ് കസ്റ്റംസ് ഇത് തുറന്ന് പരിശോധിച്ചത്. കാർ വാഷ് പമ്പിനുള്ളിലാണ് 90 ലക്ഷം രൂപ വിലമതിക്കുന്ന 3.2 കിലോഗ്രാം സ്വർണ്ണം കണ്ടെത്തിയത്. സി.എം ഷൈജു (31) എന്നയാൾ നിന്ന് 33 ലക്ഷം രൂപയുടെ വിദേശ കറൻസിയുമായും കസ്റ്റംസ് പിടിയിലായി. മലപ്പുറം ജില്ലയിലെ വേങ്ങര സ്വദേശിയാണ് ഇയാൾ.
പിടികൂടിയ വിദേശ കറൻസികളിൽ സൗദി റിയാൽ, യു.എ.ഇ ദിർഹം, കുവൈറ്റ്, ദിനാർ എന്നിവ ഉൾപ്പെടും. കാർഡ് ബോർഡ് പെട്ടിയ്ക്കുള്ളിൽ ചക്ക, മാങ്ങ തുടങ്ങിയ പഴങ്ങൾക്കൊപ്പമാണ് കറൻസികൾ ഒളിപ്പിച്ചിരുന്നത്. പണം കടത്തിയാൽ 20,000 രൂപയാണ് തനിക്ക് ലഭിക്കുക എന്ന് അറസ്റ്റിലായ ഷൈജു കസ്റ്റംസിന് മൊഴി നൽകി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here