ഈ വിവാഹത്തിന് ആർഭാടമില്ല; ഒരു കപ്പ് പായസം മാത്രം
ആർഭാടമോ ദൂർത്തോ ഇല്ലാതെ അവർ വിവാഹിതരായി. എല്ലാവർക്കും ഒരു നല്ല മാതൃകയായി ആ ദമ്പതികൾ, ഒപ്പം അവരുടെ രക്ഷാകർത്താക്കളും. സൂര്യാ കൃഷ്ണമൂർത്തിയുടെ മകൾ സീതയുടേയും ചന്ദൻകുമാറിന്റെയും വിവാഹമാണ് ലാളിത്യത്തിന്റെ പര്യായമാകുന്നത്.
വീട്ടിലെ പൂജാമുറിയിൽവെച്ചായിരുന്നു വധൂവരന്മാർ താലിചാർത്തിയത്. വിവാഹത്തിന് വി.എസ് അച്യുതാനന്ദനുൾപ്പടെയുള്ളവർ അതിഥികളായെത്തി. എല്ലാവർക്കും ഓരോ കപ്പ് പായസം നൽകിക്കൊണ്ടായിരുന്നു ആതിഥേയർ വിരുന്നൊരുക്കിയത്. മടങ്ങിപ്പോകുമ്പോൾ നവദമ്പതികളുടെ വക ചെറിയ സമ്മാനവും. അതിഥികൾക്ക് നൽകി.
മകളുടെ വിവാഹച്ചെലവുകൾക്കായി വർഷങ്ങളായി സ്വരൂപിച്ച തുക 20 പാവപ്പെട്ട വിദ്യാർഥികളുടെ അടുത്ത നാലുവർഷത്തേക്കുള്ള വിദ്യാഭ്യാസച്ചെലവുകൾക്കായി മാറ്റിവെക്കുമെന്ന് സൂര്യ കൃഷ്ണമൂർത്തി നേരത്തേ അറിയിച്ചിരുന്നു. ലളിതമായി പൂജാമുറിയിലാണ് വിവാഹമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
സിവിൽ സർവീസ് അക്കാദമിയിൽ വെച്ച് പരിചയപ്പെട്ട ബിഹാർ സ്വദേശിയായ ചന്ദൻകുമാറിനെയാണ് സീത വിവാഹം കഴിച്ചത്. ബിഹാർ വൈശാലി ഹാജിപ്പൂരിലെ ഡോ. മധുസൂദനൻ സിംഗിന്റെയും പ്രിയാസിംഗിന്റെയും മകനാണ് ചന്ദൻകുമാർ. പരസ്പരം മനസ്സിലാക്കുകയും പ്രണയിക്കുകയും ചെയ്യുന്ന കുട്ടികളെ ഒന്നിപ്പിക്കുകയാണെന്നു പറഞ്ഞുകൊണ്ടായിരുന്നു വിവാഹക്ഷണക്കത്ത്.
മെയ് 13, 14, 15 തീയതികളിൽ സീതയും ചന്ദനും സൂര്യ കൃഷ്ണമൂർത്തിയുടെ തൈക്കാട്ടെ ‘സൂര്യചൈതന്യ’ വീട്ടിലുണ്ടാകുമെന്നും വീട്ടിൽവന്ന് അനുഗ്രഹം നൽകണമെന്നുമാണ് സൂര്യാകൃഷ്ണമൂർത്തി ക്ഷണക്കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here