ട്രക്കും ബസ്സും കൂട്ടിയിടിച്ചു; 7 മരണം
ട്രക്കും ബസും കൂട്ടിയിടിച്ച് ഏഴു പേർ മരിച്ചു. ബസിൻറെ ടയർ പൊട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക റിപ്പോർട്ട്.
ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്നും ശൈഖ് സായിദ് റോഡിലേക്കുള്ള അൽ യലായിസ് റോഡിലാണ് അപകടമുണ്ടായത്.ചൊവ്വ രാവിലെ എട്ട് മണിക്കുണ്ടായ അപടകത്തിൽ 36 പേർക്ക് പരുക്കേറ്റതായി ട്രാഫിക് അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ബ്രി. സൈഫ് മുഹയ്യർ അൽ മസ്റൂഇ അറിയിച്ചു. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്.
ബസിന്റെ ഒരു ടയർ പൊട്ടിയതിനെ തുടർന്ന് ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി. ഇതുമൂലം ബസ് ദിശ മാറുകയും അതുവഴി വന്ന ട്രക്കിൽ ഇടിക്കുകയുമാണുണ്ടായത്. അപകട വിവരം ലഭിച്ച ഉടനെ പൊലീസ് വാഹനങ്ങളും ആംബുലൻസുകളും അപകട സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കി. ഹെലികോപ്റ്ററുകൾ എത്തിയാണ് പരുക്കേറ്റവരെ ആശുപത്രികളിൽ എത്തിച്ചത്.അപകടം സംഭവിച്ച വഴികളിൽ ഗതാഗത കുരുക്കൊഴിവാക്കാൻ നിമിഷ നേരം കൊണ്ട് പൊലീസ് വാഹനങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരുമെത്തി നിയന്ത്രണം ഏറ്റെടുത്തു. വിവിധ സർക്കാർ കാര്യാലയങ്ങളുടെ തലവന്മാർ നേരിട്ടെത്തിയത് രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കി.
41 പേർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ടതിനാൽ പരിക്കേറ്റവരുടെ എണ്ണവും കൂടുതലാണെന്ന് അൽ മസ്‌റൂഇ സൂചിപ്പിച്ചു. ബസും ട്രക്കും തമ്മിലുള്ള ഇടിയിൽ ട്രക്ക് നിശ്ശേഷം തകർന്നു. ബസില്‍ കുടുങ്ങി കിടന്ന 24 പേരെ വാഹനം വെട്ടിപൊളിച്ചാണ് പൊലീസ് പുറത്തെടുത്തത്.കഴിഞ്ഞവർഷം ബസുകൾ ഉണ്ടാക്കിയ 133 അപകടത്തിൽ 24 പേർ മരിച്ചതായി ബ്രിഗേ . സൈഫ് ഈ അപകടവുമായി ബന്ധപ്പെടുത്തി പറഞ്ഞു. എമിറേറ്റിൻറെ വിവിധ റോഡുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഈ അപകടങ്ങളിൽ 258 പേർക്കാണ് പരുക്കേറ്റത്. ഈ വർഷം ബസുകൾ ഉൾപ്പെട്ട 49 അപകടങ്ങൾ മൂന്നുമാസത്തിനുള്ളിൽ ഉണ്ടായി. ഇതുമൂലം ഏഴു പേർ മരിക്കുകയും 100 ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ബസ് അടക്കമുള്ള ഹെവി വാഹനങ്ങൾ ബന്ധപ്പെട്ട കേന്ദ്രങ്ങൾ നിർദേശിച്ച സുരക്ഷാ നിയമങ്ങൾ നിർബന്ധമായും പാലിക്കണമെന്നു സൈഫ് മുഹയ്യർ പറഞ്ഞു.
truck bus accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here