അതുലിനെ സോഷ്യല്‍ മീഡിയ തുണയ്ക്കുന്നു, കൊല്ലം ജില്ലാ കളക്ടര്‍ പ്രശ്നത്തില്‍ ഇടപെട്ടു
അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ജീവിതത്തിലേക്ക് നടന്നു കയറിയ അതുലിന് നീതി ലഭിക്കുന്നു. അതുലിന്റെ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ തരംഗമായതിനെ തുടര്‍ന്ന് കൊല്ലം ജില്ലാ കളക്ടര്‍ ഡോ. മിത്ര ഇന്നലെ അതുലിനെ ഫോണില്‍ ബന്ധപ്പെട്ടു. അടിയന്തര നടപടിയ്ക്കായി കേസ് സിറ്റി പോലീസ് കമ്മീഷണറിന് കൈമാറിയിട്ടുണ്ടെന്ന് കളക്ടര്‍ ട്വന്റിഫോര്‍ ന്യൂസിനോട് വ്യക്തമാക്കി.
2014 ഓഗസ്റ്റ് 21 നാണ് അതുലിന് അപകടം പറ്റുന്നത്. അപകടം പറ്റിയ സമയത്ത് വണ്ടിയോടിച്ചിരുന്ന ആളിന് പകരം അതുലിനെ പ്രതിയാക്കിയാണ് കേസ് എടുത്തിരിക്കുന്നത്. അപകടത്തില്‍ മാരകമായി പരിക്കേറ്റിരുന്നതിനാല്‍ മാസങ്ങള്‍ കഴിഞ്ഞാണ് അതുല്‍ ഈ കാര്യങ്ങളെല്ലാം അറിഞ്ഞത്. ബൈക്ക് ഇടിച്ച് അപകടം പറ്റിയ വിദ്യാര്‍ത്ഥികളടക്കം സാക്ഷി പറഞ്ഞിട്ടും അതെല്ലാം തള്ളി കൊല്ലം ട്രാഫിക്ക് പോലീസ് അമിത വേഗത്തിന് അതുലിന് എതിരെയാണ് നടപടി എടുത്തിട്ടുള്ളത്.
ഇതാണ് അതുലിന്റെ കഥ
17ലക്ഷം രൂപയോളം ഇതിനോടകം അതുലിന്റെ ചികിത്സയ്ക്ക് ചെലവായി. എങ്കിലും ഇപ്പോഴും വലതു കൈയ്യുടെ സ്വാധീനം അതുലിന് തിരിച്ച് കിട്ടിയിട്ടില്ല. സംസാരവും അവ്യക്തം. തന്റെ ശരീരത്തെ പാതി തളര്‍ത്തിയ ആ അപകടത്തിന് കാരണം തെളിയിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഈ യുവാവിപ്പോള്‍. മൂന്ന് കൊല്ലം കൊണ്ട് ജീവിതത്തിലെ വളരെ വിലയേറിയ സമയങ്ങളാണ് തനിക്ക് നഷ്ടപ്പെട്ടത്. അതിനോട് ഇപ്പോള്‍ താന്‍ പൊരുത്തപ്പെട്ട് കഴിഞ്ഞു. എന്നാല്‍ ആ കുറ്റം, ആ അസത്യം തന്നെ പിന്തുടരുന്നത് തനിക്ക് സഹിക്കാനാകില്ല, സത്യം തെളിയണം അതിന് വേണ്ടിയുള്ള പോരാട്ടത്തിലാണ് ഞാന്‍ അതുല്‍ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here