‘കാശ്മീരില്‍ അവരെ വെടിവയ്ക്കും, കേരളത്തില്‍ അവരെ ഭക്തരെന്ന് വിളിക്കും’; ചര്‍ച്ചയായി ടെലഗ്രാഫിന്റെ തലക്കെട്ട്

മോദി സര്‍ക്കാരിനെതിരെയും ബിജെപിക്കെതിരെയും അതിരൂക്ഷമായി വിമര്‍ശനം ഉന്നയിക്കുന്ന ടെലഗ്രാഫിന്റെ പതിവ് തുടരുന്നു. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് സംഘപരിവാര്‍ അനുകൂലികള്‍ സംസ്ഥാനത്ത് നടത്തിയ ഹര്‍ത്താലില്‍ പരക്കെ അക്രമങ്ങള്‍ നടന്നിരുന്നു. ഇക്കാര്യമാണ് ടെലഗ്രാഫ് ഇന്നത്തെ പത്രത്തില്‍ പ്രധാന വാര്‍ത്തയാക്കിയിരിക്കുന്നത്.
Read More: ശ്രീലങ്കന്‍ യുവതി ശബരിമല ദര്‍ശനം നടത്തി; ദൃശ്യങ്ങള്‍ പുറത്ത്
പൊലീസിനെ കല്ലെറിയുന്ന സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ചിത്രത്തിന് “കശ്മീരില്‍ പൊലീസിനെ കല്ലെറിയുന്നവരെ വെടിവെച്ച് കൊല്ലും; കേരളത്തിലെത്തിയാല്‍ അവരെ ഭക്തരെന്ന് വിളിക്കും” എന്ന് തലക്കെട്ടാണ് നല്‍കിയത്.
പാലക്കാട് നടന്ന സംഘര്‍ഷത്തിന്റെ ചിത്രമാണ് ദി ടെലിഗ്രാഫിന്റെ പ്രധാന വാർത്തയായി നല്‍കിയികരിക്കുന്നത്. ശബരിമലയില്‍ യുവതീ പ്രവേശനം നടത്തിയതില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ പ്രഖ്യാപിച്ച ഹര്‍ത്താലിനിടയില്‍ പ്രതിഷേധക്കാര്‍ പൊലീസിനെ കല്ലെറിയുന്നു എന്നാണ് കാപ്ഷന്‍ നല്‍കിയത്.
ആക്രമണത്തില്‍ നിരവധി സ്വകാര്യ വാഹനങ്ങള്‍, സ്ഥാപനങ്ങള്‍, കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ തുടങ്ങിയവ നശിപ്പിച്ചതായും ടെലഗ്രാഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ സി.പി.ഐ.എമ്മുകാര്‍ തിരിച്ചടിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ദി ടെലഗ്രാഫിനെ കൂടാതെ ബി.ബി.സി ഉള്‍ടെ ദേശീയ അന്തര്‍ദേശീയ മാധ്യമ സ്ഥാപനങ്ങള്‍ കേരളത്തിലെ അക്രമങ്ങളുടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ‘കേരളം സ്തംഭിച്ചു’ എന്ന് തലക്കെട്ടാണ് ബി.ബി.സി നല്‍കിയിരിക്കുന്നത്.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ടൈംസ് ഓഫ് ഇന്ത്യയില്‍ വന്ന കാര്‍ട്ടൂണും ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. യുവതികള്‍ സന്നിധാനത്ത് ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് ആചാര ലംഘനം നടന്നെന്ന് ആരോപിച്ച് തന്ത്രി നട അടച്ച സംഭവത്തെ പരിഹസിച്ചുകൊണ്ടാണ് ടൈംസ് ഓഫ് ഇന്ത്യയിലെ കാര്‍ട്ടൂണ്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here