കരുവാരകുണ്ടിൽ കടുവയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവം; പ്രതി അറസ്റ്റിൽ

മലപ്പുറം കരുവാരകുണ്ടിൽ കടുവയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. കരുവാരകുണ്ട് സ്വദേശി ജെറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കരുവാരക്കുണ്ടിലേതെന്ന പേരിൽ പ്രചരിപ്പിച്ച ദൃശ്യം യഥാർത്ഥത്തിൽ പകർത്തിയത് വയനാട് തിരുനെല്ലിയിൽ നിന്നാണ്.
ഒരു നാടിനെ മുഴുവൻ പരിഭ്രാന്തിലാഴ്ത്തിയ കുറ്റകൃത്യമാണ് കരുവാരകുണ്ട് സ്വദേശി ജെറിൻ ചെയ്തത്. താൻ കാറിൽ രാത്രി യാത്ര ചെയ്യുമ്പോൾ കടുവയെ കണ്ടു എന്നും തൊട്ടടുത്തുവെച്ച് ദൃശ്യങ്ങൾ പകർത്തി എന്നുമാണ് ഇയാൾ പ്രചരിപ്പിച്ചത്. എന്നാൽ വനംവകുപ്പിന്റെ അന്വേഷണത്തിൽ ഇത് വ്യാജമെന്ന് തെളിഞ്ഞു.
Read Also: മലപ്പുറത്ത് എസ്ഡിപിഐ ഓഫീസിൽ ED റെയ്ഡ്
മൂന്നുവർഷം മുൻപുള്ള ദൃശ്യം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചുവെന്ന് ജെറിൻ നിലമ്പൂർ സൗത്ത് ഡി എഫ് ഒ ധനിക് ലാൽ മുമ്പാകെ കുറ്റസമ്മതം നടത്തി. വനം വകുപ്പ് കരുവാരകുണ്ട് പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് കേസടുത്തത്. രാത്രി തന്നെ ജെറിനെ അറസ്റ്റ് ചെയ്തു. വയനാട് തിരുനെല്ലിയിൽ നിന്ന് പകർത്തിയ ദൃശ്യമാണ് പ്രചരിപ്പിച്ചത്. 2021 ഒക്ടോബർ 10നാണ് ദൃശ്യം പകർത്തിയതെന്ന് വൈൽഡ് ലൈഫ് ഡോക്യുമെൻററി ഫിലിം മേക്കർ നാഷ് ട്വന്റി ഫോറിനോട് പറഞ്ഞു. ജെറിനെതിരെ ബോധപൂർവ്വം സമൂഹത്തിൽ ഭീതി പരത്തൽ, ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചു എന്ന വകുപ്പിലും ആണ് നിലവിൽ കേസെടുത്തിരിക്കുന്നത്. കൂടുതൽ വകുപ്പുകൾ ഇയാൾക്കെതിരെ ഉൾപ്പെടുത്തും.
Story Highlights : Fake video of tiger circulated in Karuvarakund; Accused arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here