Advertisement

1000 ശതമാനത്തിന്റെ വർദ്ധന; നോട്ടു നിരോധനത്തിന്റെ മറവിൽ തടിച്ചു കൊഴുക്കുന്ന പേറ്റി എം

November 16, 2016
Google News 3 minutes Read
paytm

അരവിന്ദ് വി 

പ്രധാനമന്ത്രിയെ മോഡലാക്കിയ കമ്പനിയുടെ കുതിപ്പ് വിവാദമാകുന്നു

ഒഴുക്കിനൊപ്പം നീങ്ങി 24,000 കോടി കൊയ്യുമെന്നു കമ്പനി

വലിയ കറന്‍സികള്‍ അസാധുവാക്കിയതില്‍ ഏറ്റവും അധികം നേട്ടം കൊയ്യുന്നതു മൊബൈല്‍ പണമിടപാട് കമ്പനി പേറ്റി എം. നോട്ടുകൾ നിരോധിച്ച് 8 ദിവസം മാത്രം പിന്നിടുമ്പോൾ ദിവസേന 50 ലക്ഷമാണ് പേറ്റി എം ഇടപാടുകൾ. നേരത്തെ ഇത് 23 ലക്ഷമായിരുന്നു. കേവലം അഞ്ചു ദിവസം കൊണ്ട് ഇടപാടുകളുടെ എണ്ണത്തിൽ ഇരട്ടിയിലധികം വർദ്ധന. ഈ സാമ്പത്തിക വർഷം അവസാനിക്കുന്ന മാർച്ചിന് മുൻപ് 24,000 കോടി രൂപയാണ് കമ്പനിയുടെ ലക്ഷ്യം.

കേവലം രണ്ടു ദിവസത്തെ കണക്കെടുപ്പിൽ 700 ശതമാനം ട്രാഫിക് വർദ്ധനയാണ് കമ്പനി രേഖപ്പെടുത്തുന്നത്. ഇടപാട് തുകയാകട്ടെ കേട്ടാൽ ഞെട്ടും ; അത് 1000 ശതമാനത്തിന്റെ വർദ്ധനയാണ്. രണ്ടു ദിവസം കൊണ്ട് രാജ്യത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന് 1000 ശതമാനത്തിന്റെ വർദ്ധന !

paytm എന്ന സ്വകാര്യ പണമിടപാട് സ്ഥാപനവും മോദിയും

പുരകത്തുന്നതിനിടയിൽ ആഴ്ചയില്‍ 20000 രൂപ വരെ മാത്രം എടുക്കാമെന്നും കാര്‍ഡുകളും ഓണ്‍ലൈന്‍ സേവനവും എത്ര വേണമെങ്കിലും ഉപയോഗിക്കാമെന്ന വാഗ്ദാനവും പ്രധാനമന്ത്രി നല്‍കിയിരുന്നു. നവംബര്‍ 9നും 10 നും രാജ്യത്തെ പത്രങ്ങളില്‍ നരേന്ദ്ര മോദിയെ അഭിനന്ദിച്ച് പരസ്യം പ്രത്യക്ഷപ്പെട്ടു.

paytm-advrt

റിലയന്‍സ് ജിയോയുടെ പരസ്യത്തിലെന്ന പോലെ മോഡിക്ക് അഭിവാദ്യമര്‍പ്പിച്ചാണ് പേറ്റി എമ്മിന്റെ പരസ്യം. നവംബര്‍ 8ന് 500 രൂപയുടേയും 1000 രൂപയുടേയും നോട്ടുകള്‍ അസാധുവാക്കിയതിന്‍റെ പിറ്റേ ദിവസമാണ് പേറ്റി എമ്മിന്റെ പരസ്യം പുറത്തിറങ്ങിയതെന്നതും ശ്രദ്ധേയമാണ്. ഇതോടെ വിവാദവും പുകഞ്ഞു തുടങ്ങി.

സാധാരണക്കാരന്‍റെ കൂടെയല്ല കുത്തകകമ്പിനികളുടെ കൂടെയാണ് രാജ്യത്തെ പ്രധാനമന്ത്രിയെന്ന് സംശയിക്കുന്ന തരത്തിലാണ് ജനം ഈ പരസ്യത്തെ കാണുന്നത്. മോഡിയുടെ ഈ തീരുമാനം കൊണ്ട് ഏറ്റവുമധികം ലാഭമുണ്ടാക്കുന്ന കമ്പിനികളിലൊന്നാണ് പേറ്റി എം. പേറ്റി എമ്മിന്റെ ഈ പരസ്യത്തിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അടക്കമുള്ള പ്രമുഖര്‍ രംഗത്തെത്തി. “പ്രധാനമന്ത്രിയുടെ തീരുമാനം കൊണ്ട് ലാഭമുണ്ടാവുന്ന ഏറ്റവും വലിയ ഗുണഭോക്താക്കളിലൊന്നാണ് പേറ്റി എം. പിറ്റേ ദിവസം അവരുടെ പരസ്യത്തില്‍ പ്രധാനമന്ത്രി പ്രത്യക്ഷപ്പെടുന്നു. എന്താണ് കരാര്‍, മിസ്റ്റര്‍ പ്രധാനമന്ത്രി” എന്നാണ് കെജരിവാളിന്‍റെ ട്വീറ്റ്.

വിജയ് ശേഖർ ശർമ – കോളടിച്ച കോടീശ്വരൻ

കറന്‍സി വിനിമയത്തിലെ അനിശ്ചിതാവസ്ഥ കൊണ്ട് കോളടിച്ച കോടീശ്വരനാണ് പേറ്റി എം മേധാവി വിജയ് ശേഖർ ശർമ. മോദിയുടെ പ്രഖ്യാപനം വന്നയുടനെ വരാനിരിക്കുന്ന പണക്കൂമ്പാരം സ്വപ്‍നം കണ്ടു സോഷ്യൽ മീഡിയ വഴി തന്റെ കടപ്പാടും നന്ദിയും അഭിനന്ദനവും പരസ്യമായി അറിയിച്ച വ്യക്തിയാണ് വിജയ് ശർമ.

കറന്‍സിക്കു പേപ്പറിന്റെ വിലപോലുമില്ലന്നു ഒരു പ്രധാനമന്ത്രി പറഞ്ഞു കേട്ട ഞെട്ടലിൽ നിന്ന് ഇനിയും മോചിതരാകാത്ത സാധാരണക്കാർക്ക് വേണ്ടതെല്ലാം ഒരുക്കിവച്ചാണ് തൊട്ടടുത്ത ദിവസം മുതൽ പേറ്റി എം എന്ന സ്വകാര്യ പണമിടപാട് കമ്പനി അതെ പ്രധാനമന്ത്രിയെ തന്നെ സൂപ്പർ മോഡലാക്കി പരസ്യം ചെയ്തത്. ട്വീറ്റും പരസ്യവും പിന്നെ കൂടെ നിന്നൊരു സെൽഫിയും കൂടി കാച്ചി മോദിയെ കമ്പനിയുടെ ബ്രാൻഡ് അംബാസിഡർ ആക്കി സ്വയം രാജ്യസ്നേഹി ആയ ബുദ്ധിമാനാണ് വിജയ് ശേഖർ ശർമ.

modi-sharma

പട്ടിണി കിടന്ന ശേഖർ ശർമ

“എൻജിനീയറിംഗ് പഠനത്തിന് ശേഷം തൊഴിലോ വരുമാനമോ ഇല്ലാതിരുന്ന കാലത്ത് ഭക്ഷണത്തിനു പോലും പണമില്ലാതെ പട്ടിണികിടന്നിട്ടുണ്ട്. പഠനസമയത്തും അതിനുശേഷവും ഒരുപാടു വെല്ലുവിളികള്‍ നേരിട്ടിട്ടുണ്ട്. എന്നാല്‍ ഒരിക്കലും പരാജയം സമ്മതിക്കാന്‍ തയ്യാറല്ലായിരുന്നു. ഹിന്ദി മീഡിയത്തില്‍ പഠിച്ച എനിക്ക് ഇംഗ്ലീഷിലുള്ള എൻജിനീയറിംഗ് ക്‌ളാസ്സുകൾ പിന്തുടരാൻ കഴിഞ്ഞില്ല. ക്ലാസ്സുകള്‍ മനസ്സിലാകാതിരുന്ന ഞാന്‍ പരീക്ഷകളില്‍ വിജയിക്കുമോ എന്നുപോലും ഭയപ്പെട്ടു. അക്കാലത്ത് കോളേജിൽ നിന്നും 14 കിലോമീറ്റര്‍ യാത്ര ചെയ്താണ് ഭക്ഷണം കഴിച്ചിരുന്നത്.” മാധ്യമങ്ങളോട് മനസ് തുറക്കാൻ ശേഖർ ഒരു മടിയും കാണിക്കുന്നില്ല.

paytm-2

പട്ടിണികിടന്നു കഷ്ടപ്പെട്ട ശേഖർ തന്റെ കമ്പനിയുമായി ഇപ്പോൾ ബന്ധിപ്പിച്ചിരിക്കുന്ന വ്യാപാരികളുടെ എണ്ണം വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ രാജ്യത്തുടനീളം 8,50000 വ്യാപാരികൾ ആണ് പേടിഎം നെറ്റ് വർക്കിൽ ഉള്ളത്. കാറ്റുള്ളപ്പോൾ തൂവിയാൽ അതൊരു 50 ലക്ഷം ആക്കി മാറ്റം എന്നാണ് കണക്കുകൂട്ടൽ. “അതും കേവലം നാല് മാസങ്ങൾക്കുള്ളിൽ.” പേറ്റി എം സീനിയർ വൈസ് പ്രസിഡന്റ കിരൺ വാശി റെഡ്ഢി പറയുന്നു.

സത്യത്തിൽ ബി.ജെ.പി. നേതാവ് കെ.സുരേന്ദ്രന്റെ കമന്റ് ശർമയോടല്ലേ പറയേണ്ടത് … ‘പുര കത്തിക്കുമ്പോൾ വാഴ വെട്ടല്ലേ ശേഖരാ…’

paytm-1

paytm’s Vijay Shekhar Sharma will be one of the biggest gainers of the govt’s decision to scrap Rs 500 and Rs 1000 notes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here