പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്‍ യാഥാര്‍ത്ഥ്യമാക്കണം; പ്രക്ഷോഭത്തിനൊരുങ്ങി സമരസമിതി
പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്‍ യാഥാര്‍ത്ഥ്യമാക്കണം എന്നാവശ്യപ്പെട്ട് സമരസമിതി പ്രക്ഷോഭത്തിനൊരുങ്ങുന്നു. സംസ്ഥാന സര്‍ക്കാര്‍ നിഷേധാത്മക നിലപാട് സ്വീകരിച്ചെന്നാരോപിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ഈ മാസം 26ന് പ്രതിഷേധ മാര്‍ച്ച് നടത്താനാണ് പ്ലാച്ചിമട സമരസമിതിയുടെ തീരുമാനം.
പ്ലാച്ചിമടയില്‍ കൊക്കകോള കമ്പനി വരുത്തിയ നാശനഷ്ടങ്ങളെ കുറിച്ച് പഠിച്ച വിദഗ്ധ സംഘമാണ് പ്ലാച്ചിമടക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ശുപാര്‍ശ ചെയ്തത്. പ്രദേശവാസികള്‍ക്ക് 216 കോടി രൂപയുടെ നഷ്ടപരിഹാരം കമ്പനിയില്‍ നിന്നും ഈടാക്കണമെന്നായിരുന്നു റിപ്പോര്‍ട്ട്. 2011 ല്‍ നിയമസഭ പാസ്സാക്കിയ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്ല് രാഷ്ട്രപതിയുടെ അനുമതിക്കായി അയച്ചെങ്കിലും മടക്കി. ട്രിബ്യൂണല്‍ ബില്ല് നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് ഈ മാസം 26ന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സമരം പ്രഖ്യാപിച്ചത്. ‘കേരളം മുഖ്യമന്ത്രിയുടെ വസതിയിലേക്ക’് എന്ന പേരിലാണ് പ്രതിഷേധ മാര്‍ച്ച് നടത്തുക.
പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യുണല്‍ രൂപീകരിക്കുമെന്ന ഇടതുപക്ഷ പ്രകടനപത്രികയിലെ വാഗ്ദാനം ലംഘിച്ചതിനെതിരെ തിരെഞ്ഞെടുപ്പില്‍ സംസ്ഥാനവ്യാപകമായി പ്രചാരണപരിപാടികള്‍ നടത്താനാണ് സമരസമിതിയുടെ തീരുമാനം. പ്രദേശവാസികള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാതെ കോളക്കമ്പനിയെ പ്ലാച്ചിമടയില്‍ പുതിയ സംരംഭം തുടങ്ങാന്‍ അനുവദിക്കില്ലെന്നും സമരസമിതി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here